Sunday, June 3, 2018

നീലക്കുറിഞ്ഞി


നീലക്കുറിഞ്ഞി
-----------
ഓർമ്മകൾക്ക്
എന്തൊരു ഓർമ്മയാണ്,
നിന്നെ കണ്ട് 
സലാം പറഞ്ഞിട്ടിപ്പോൾ,
രണ്ടു വട്ടം നീലക്കുറിഞ്ഞി
പൂത്തു കൊഴിഞ്ഞു.
ഓർമ്മയിൽ
ഇന്നലെയെന്ന പോലെ
നിൻറെ ഗന്ധം എനിക്ക് ചുറ്റും
തഴുകി വരുന്നു.
നീ പുണർന്ന നിമിഷത്തിൽ
കെട്ടഴിഞ്ഞു വീണ മുടി,
കാറ്റിനൊപ്പം വാനം ചുംബിക്കുന്നു.
മുഖം കവർന്ന്
നീ ശ്വസിച്ച ശ്വാസം
ഇപ്പോഴും നാണം വിട്ടു മാറാതെ
കവിളിൽ മുത്തമിടുന്നു.
നീ നെഞ്ചോട് ചേർത്ത്
പാടിയ പാട്ടിന്റെ സ്വരം
കാതോട് കിന്നാരം ചൊല്ലുന്നു.
ഇസ്‌തിരി പൊടിയാത്ത
ഒരു കൂട്ടം വസ്ത്രം,
അലമാരയിൽ
വരി തെറ്റാതെ ഇടം പിടിച്ചിട്ടുണ്ട്.
എന്നിട്ടും,
നിൻറെ ഹൃദയമിടിപ്പിന്റെ
താളം മാത്രം,
വരി തെറ്റിച്ചു നിശ്ചലമാവുന്നു.
പെട്ടെന്നൊരു നിമിഷം
എനിക്ക് ചുറ്റും മൗനം പൂക്കുന്നു.

പാഠം ഒന്ന്


പാഠം ഒന്ന്
_________
ജൂണ് ഒന്നിനു തന്നെ
മഴ മേഘം മിഴി തുറന്ന
ദിവസമുണ്ട്.
കറുത്ത ശീലയുള്ള കുടക്ക്
നിറം പോരാതെ,
പുള്ളിക്കുട വാശി പിടിച്ചു
മുറ്റത്തിറങ്ങിയ
ആദ്യജൂൺമാസം മനസ്സിൽ
ഇടിവെട്ടി പെയ്യുന്നു.
നനയാതെ നനച്ചു പോയ
മഴയിൽ അലിഞ്ഞു,
വിദ്യയുടെ തീരത്ത്
കണ്ണ് മിഴിച്ച്,
കൗതുകം പൂണ്ട്,
കണ്ണ് നനച്ച്‌,
ഖൽബ് നിറച്ച്‌,
അക്ഷരങ്ങൾ
ഓർമ്മകളിൽ
കൈകൊട്ടി ചിരിക്കുന്നു.
ഓർമ്മകൾക്ക് മാത്രം
ഓടി പോയിരിക്കാൻ കഴിയുന്ന,
ഒന്നാം ക്ലാസ്സിലെ
അക്ഷരമറിയാത്ത,
കുട്ടിയാണ് ഞാനിന്നും.

കവി


Shihabuddeen Kanyana
--------
കവിത എഴുതുന്നവനെ
നിങ്ങൾ ഭയക്കുക,
അവൻ നിങ്ങളെ
സ്വയം എടുത്തണിയുകയാണ്.
അവൻ നിങ്ങളാവുകയാണ്.
അവൻ അവനിലൂടെ,
നിങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്.
ഏത് നിമിഷവും
നിങ്ങളുടെ രഹസ്യം പരസ്യമായേക്കാം,
സൂക്ഷിക്കുക,
കവിതാ മഷി നിറച്ചു തുടങ്ങിയിരിക്കുന്നു.

രഹസ്യം


രഹസ്യം
---------
നിന്നോട് മാത്രമായി
ഒരു രഹസ്യം പറയാനുണ്ട്,
പരസ്യമാക്കരുത്.
കണ്ണുകൾ രണ്ടും അടച്ചേക്കുക,
ഇരുട്ടിലാണെന്ന് കരുതിക്കോട്ടെ.
ചെവി കൂർപ്പിക്കുക,
മറ്റാരും കേൾക്കാതിരിക്കട്ടെ.
വായ അടച്ചേക്കുക,
രഹസ്യം പുറത്താവാതിരിക്കട്ടെ.
കൈകൾ രണ്ടും
ചെവിയോട് അടുപ്പിച്ചു പിടിക്കുക,
കാറ്റ് കവരാത്ത രഹസ്യമാവട്ടെ.
ഇനിയും
രഹസ്യത്തിന്റെ തോട് പൊട്ടിക്കാൻ
മറവി സമ്മതിക്കുന്നില്ല.
എങ്കിലും
ഹൃദയത്തോട് ഏറ്റവും
അടുത്തുള്ള നിന്നോട് പറയാൻ
ഓർമ്മ വേണമെന്നില്ല,
ഹൃദയം മിടിച്ചു കൊണ്ടിരുന്നാൽ മതി.
ഇനി ആ രഹസ്യം
നീ എന്നോട് തന്നെ പറയുക

ആദ്യകാമുകി


ആദ്യകാമുകി
----------
മഴയോടുള്ള പ്രണയം
കൊണ്ട് മാത്രം
നിവരാത്ത കുടയുമായി,
മഴ പെയ്തിറങ്ങിയ
വഴികളിലൂടെ
നടന്നിട്ടുണ്ട് പലവട്ടം.
മഴ തോർന്ന ദിനങ്ങളിൽ,
മഴയാണ് ആദ്യകാമുകി
എന്ന് പറഞ്ഞു,
കാമുകിയെ
കരയിപ്പിച്ചിട്ടുണ്ട്.
ദൂരങ്ങളിൽ
അവളും ഞാനും
ഒരേ സമയം
മഴ നനഞ്ഞു കെട്ടിപിടിച്ചിട്ടുണ്ട്.
ചില നേരം
എൻറെ പ്രണയദൂതുമായി
നാടുകൾ താണ്ടി മഴ
അവൾക്കരികിൽ ചെന്നെത്തിയിട്ടുണ്ട്.
ഇടി വെട്ടി, മിന്നൽ ചുംബിച്ചു,
മഴ തകർക്കുമ്പോൾ
എൻറെ പിണക്കം
അവൾ വായിച്ചെടുത്തിരിക്കും.
എന്നിട്ടും,
മഴ മാറിയ ദിനങ്ങളിൽ
എൻറെ പ്രണയശൂന്യതയിൽ
അവൾ പൊട്ടിച്ചിരിക്കും.
ആകാശം നോക്കി
മഴയുടെ ദൂരമളന്ന്,
ഞാനും കണ്ണിറുക്കും,
ഞാൻ മറന്നെന്നു
പരിഭവിക്കുമ്പോൾ
ആകാശം കറുപ്പിച്ചു,
അവൾ മണ്ണിൽ തല തല്ലി ചിതറും.
ആദ്യകാമുകി
മഴയാണെങ്കിൽ,
പ്രണയം അനശ്വരമാണ്.

ഹൃദയത്തിലേക്കുള്ള വഴി


ഹൃദയത്തിലേക്കുള്ള വഴി
-----------
തിടുക്കത്തിൽ വന്നു
കയറിയപ്പോൾ
ചോദിച്ചിരുന്നു ഞാൻ,
തിരികെ പോവാൻ വേണ്ടിയാണോ
ഈ തിടുക്കം.
മൗനം കൊണ്ട്,
നീ പൂരിപ്പിച്ച വാക്കുകൾ
ചികഞ്ഞെടുക്കാൻ
ഞാനും മെനക്കെട്ടില്ല.
നിൻറെ ആദ്യചിരിയിൽ,
പിന്നെ,
കഴുത്തിൽ
ചുണ്ട് കൊണ്ട്
നീ വരച്ചിട്ട ഭൂപടത്തിൽ,
ഞാനും അതിർത്തികൾ തിരഞ്ഞു.
നിൻറെ തിടുക്കം കൂടി വന്നപ്പോൾ
ഞാൻ എന്നിലേക്ക് വലിച്ചടുപ്പിച്ചു
നിന്നോട് കെഞ്ചി വാങ്ങിയ ചുംബനം
നെഞ്ചിൽ നീലിച്ചു കിടക്കുന്നു.
ഒടുവിൽ
മൗനത്തിന്റെ
സീൽ പൊട്ടിച്ചു,
ചുണ്ടുകൾക്കിടയിൽ ഒളിച്ചിരുന്ന
നുണയൻ സ്രാവിനെ
പുറത്തിട്ടു കൊണ്ട് നീ പൂരിപ്പിച്ചു.
കാത്തിരിക്കുന്നുണ്ട്,
എനിക്ക് പോവണം.
ഒന്നോർക്കുക,
നീ വരച്ചിട്ട ഭൂപടം
കഴുത്തിൽ നിന്നും ഹൃദയത്തിലേക്ക്
വഴി തുറന്നിരിക്കുന്നു.

നിലാവിനെ പ്രണയിച്ചവൾ


നിലാവിനെ പ്രണയിച്ചവൾ
------------------
നിലാവിനെ
പ്രണയിച്ചവളെ
ഞാനും പ്രണയിച്ചിരുന്നു.
ആകാശം നോക്കി കിടന്നു
രാവ് പുലരാതിരിക്കാൻ
നേർച്ച നേർന്നവൾക്ക്
രാത്രികൾ വസന്തമായിരുന്നു.
പുലരിവെട്ടം കാണുമ്പോൾ,
വിഷാദത്തിന്റെ നോവ്
നെഞ്ചിലേറ്റി വെക്കും.
പിന്നെ
നീലാകാശം നോക്കി
നിലാവിനെ തിരയും.
നോക്കി നോക്കി മടുക്കുമ്പോൾ
കണ്ണിൽ കാർമേഘം കൊണ്ട്
ആകാശം രൗദ്രമാക്കും.
നിലാവിനെ
പ്രണയിച്ചവൾക്ക്
പകലുകൾ വിരഹം
തുന്നിച്ചേർക്കാനുള്ളതായിരുന്നു.
നിലാവിനെ പ്രണയിച്ചവളെ
പ്രണയിച്ചവൻ
പകലിരവുകൾ
തിരികെ കിട്ടാത്ത
അനന്ത പ്രണയത്തിനുള്ളതുമായിരുന്നു.

നിഴൽക്കുപ്പായം


നിഴൽക്കുപ്പായം
--------------
നിഴലിന് എന്താണ്
എന്നെയിത്രയും വിശ്വാസം..,
അത് കൊണ്ടാണല്ലോ
ഇരുളിൽ മാത്രം
തനിച്ചാക്കി പോകുന്നത്.
വെളിച്ചത്തിൽ
കൂടെ നിന്ന് ഞാൻ ഒറ്റയല്ലെന്ന്
പറയുന്നതും നിഴലാണ്.
ഞാനിതാ നിഴൽ കുപ്പായം
എടുത്തണിയുന്നു.

ചിരിയും പുഞ്ചിരിയും


ചിരിയും പുഞ്ചിരിയും
-------------
വിജയിച്ചവൻ,
തോറ്റു പോയവനെ നോക്കി
ചിരിച്ചാൽ തീരുന്നതേ ഉള്ളൂ,
വിജയിച്ചവൻറെ മഹത്വം.
തോറ്റു പോയവൻ,
വിജയിച്ചവനെ നോക്കി
പുഞ്ചിരിച്ചാൽ തീരുന്നതേ ഉള്ളൂ,
വിജയിയുടെ അഹന്തയും.

എൺമക (നെ) ജെ


എൺമക (നെ) ജെ
-------------
ആകാശം തൊടാതെ
ഭൂമിയെ ചുംബിക്കാതെ,
വർഷങ്ങൾക്ക് മുമ്പ്,
എൺമകജെക്ക് മുകളിൽ
വിഷതുമ്പി,
വട്ടമിട്ടു പറന്നിരുന്നു.
ഇന്നും ആ ഓർമ്മയിൽ
എൺമകജെ
എൻ മകനെ എന്ന് വിതുമ്പാറുണ്ട്.
* എൺമകജെ - എൻഡോസൾഫാൻ ഗ്രാമം