"കിഴക്കുദിച്ച് ആകാശത്തിന്റെ ഉച്ചിയിലേക്ക് കയറിത്തുടങ്ങുന്ന പ്രഭാതസൂര്യനെ നോക്കിക്കൊണ്ട് രാവിലത്തെ യോഗ ക്ലാസ്സില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.
യോഗ കഴിഞ്ഞൊന്നു നടുനിവര്ക്കുമ്പോഴേക്കും ഇംഗ്ലീഷ് ട്യൂഷനെടുക്കുന്ന അസീസ് മാഷ് ഹാജരായിട്ടുണ്ടാകും.
അത് കഴിഞ്ഞാൽ നേരെ കമ്പ്യൂട്ടർ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്,മണിക്കൂറുകൾ നീണ്ട ക്ലാസ് കഴിയുമ്പോഴേക്കും ആകാശത്തിലെ നീലനിറച്ചാര്ത്തുകള് നിറം മാറി ചുവന്നുതുടങ്ങിയിട്ടുണ്ടാകും.
അതിന്റെ ക്ഷീണമടങ്ങും മുന്‍പായിരിക്കും കണക്കു മാഷെത്തുന്നത്.
രാത്രി എട്ടര മണിക്ക് സ്പോക്കന് ഇംഗ്ലിഷ് സ്പെഷ്യല്‍ കോച്ചിംഗിന് ശ്രീകുമാര്‍ സാറെത്തും, അദ്ദേഹത്തിനും അത് രാത്രീലെ അവസാന ക്ലാസ്സാണത്രേ... !
പപ്പയുടെയും മമ്മിയുടെയും പുഞ്ചിരിക്കുന്ന മുഖം കാണാമെന്നുള്ള സന്തോഷത്തില്‍ ഇതിനൊക്കെ മടികൂടാതെ നിന്നുകൊടുക്കും..."
പേന താഴെ വച്ചപ്പോഴാണ് നിതിന്‍ ഓര്‍ത്തത്, തലക്കെട്ട് എഴുതിയില്ലെന്ന്.
കൂടുതലൊന്നും ചിന്തിക്കാനില്ലാതെ നീലമഷിയില്‍ കട്ടിയുള്ള അക്ഷരങ്ങളില്‍ അവനെഴുതി -
എന്റെ അവധിക്കാലം !
------------------------------------