Sunday, June 3, 2018

തീവ്രവാദി


തീവ്രവാദി
----------
ഇനിയും
വസന്തം വരും,
ശരത്കാലവും ഹേമന്തവും 
പതിവെന്ന പോലെ
വാതിലിൽ വന്ന് മുട്ടും.
ശിശിരത്തിലെ തണുപ്പിൽ
കൈകൾ നെഞ്ചോട് ചേർത്ത്
വസന്തത്തിലേക്ക്
പിന്നെയും കണ്ണ് തുറക്കും.
അപ്പോഴൊക്കെയും,
നെഞ്ചിലൊരു കനലെരിയും,
വരവേൽക്കാൻ ആളില്ലാത്ത
ശൂന്യതയിൽ
ഉമ്മയുടെ മനം തുടികൊട്ടും.
ഉദരത്തിൽ ചുമന്ന വേദന
അസഹനീയമായി
കണ്ണിൽ നിന്നും രക്തമായിറ്റു വീഴും.
മുലക്കണ്ണിൽ ഊറിവരുന്ന
പാലിനു വിഷത്തിന്റെ
ചവർപ്പ് രുചിയായി മാറും.
അപ്പോഴേക്കും
ഉമ്മയുടെ കാലിടറി
സ്വർഗത്തിൽ നിന്നും ഒരുവൻ
നരകത്തിലേക്ക് വണ്ടി കയറും.
ഉമ്മയോട് ഒരു വാക്ക്,
ഇല്ല.., ഇനി വരില്ല,
ആടുമേയ്ക്കാൻ പോയ
തീവ്രവാദിയെ
ഇനിയും കാത്തിരിക്കേണ്ടതില്ല.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?