Saturday, April 25, 2015

വിദ്യാഭ്യാസ മന്ത്രിക്കൊരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,

          വിശേഷങ്ങള്‍ ഒന്നും അത്ര നല്ലതല്ലെന്നറിയാം. ഇവിടെ എ പ്ലസുകള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നുണ്ടെന്നു കേട്ടു. പേടിക്കണ്ട.., ഞാന്‍ എ പ്ലസുകള്‍ വാങ്ങാന്‍ വന്നതൊന്നുമല്ല. ഒരു പരിഭവം പറയാനുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഇങ്ങനെ സൗജന്യമായി എ പ്ലസുകള്‍ കൊടുക്കുന്ന കാര്യം കുറച്ചു മുന്‍പേ അറിയിക്കാമായിരുന്നു.., ഉറക്കമൊഴിച്ചിരുന്ന് പുസ്തകങ്ങളായ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായിക്കലും, പഠിക്കലും പരീക്ഷ സമയത്തിനു മുന്‍പ് ഇല്ലാത്ത ബസ്‌ കയറി ഓടികിതയ്ക്കലും ഒഴിവാക്കാമായിരുന്നു. ഒന്നൂല്ലെങ്കിലും ഞങ്ങളുടെ വഴികളെ സുഗമമാക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു പഠിപ്പിച്ച ഞങ്ങളുടെ അദ്ധ്യാപകര്‍ക്കെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള അവസരം കിട്ടുമായിരുന്നു. (അവരുടെ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ ഉപാധികളില്ലാത്ത സ്നേഹത്തിനു മുന്നില്‍ കൂപ്പുകൈ..ഗുരുക്കന്മാരെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു...)


ആരോട് പറയാന്‍...? മന്ത്രി സാറിനറിയുമോ...? ഞങ്ങള്‍ക്ക് കിട്ടിയ എ പ്ലസുകളുടെ കണക്ക് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാവുന്നു. മറ്റൊന്നുമല്ല.., മഴ വന്നപ്പോള്‍ സ്കൂള്‍ വരാന്തയില്‍ കയറിയ ഗോപാലേട്ടന്‍റെ പശുക്കള്‍ക്കും എ പ്ലസ് കിട്ടിയെന്നാണ് കേട്ടത്. (പരീക്ഷ ചൂടില്‍ പൊള്ളിയ മാര്‍ച്ചില്‍ മഴയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)


I AM PASSED AWAY എന്ന് തുടങ്ങുന്ന പരിഹാസച്ചിരി ഇന്നത്തെ പുതിയ കോമഡിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുന്നുണ്ട്. പരീക്ഷ പേപ്പറില്‍ നിലാവ് കണ്ടപ്പോള്‍ പിറന്നാള്‍ ഉറപ്പിച്ച സോഷ്യല്‍ മീഡിയ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ചിലതായി. ആ പടക്കങ്ങള്‍ പൊട്ടുന്നത് ഞങ്ങളുടെ നെഞ്ചിലാണെന്ന കാര്യം സാററിയണം.

രാത്രി ഉറക്കം കളഞ്ഞ് പഠിച്ചും, ഉച്ചക്ക് ഊണ് കളഞ്ഞ് പരീക്ഷ എഴുതിയും റിസള്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു എന്നത് ശരി തന്നെയാണ്. എന്ന് വെച്ച് ഇത്രയും തിടുക്കം വേണ്ടിയിരുന്നില്ല. ഒടുക്കം എന്തായി എന്ന് സാറിനറിയുമല്ലോ...?


ഈ വര്‍ഷം പരീക്ഷ എഴുതിയ ഞാനും എന്‍റെ കൂട്ടുക്കാരും വലിയ സങ്കടത്തിലാണ്. പരീക്ഷ എന്തായി എന്ന് ചോദിക്കുന്നവരോട് ജയിച്ചു നല്ല മാര്‍ക്ക് ആണെന്ന് പറയാന്‍ തോറ്റവനെക്കാളും വിഷമിക്കേണ്ടി വരുന്നു. ഒന്നുല്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കുമില്ലേ ചില മാനുഷിക പരിഗണനകള്‍..?

കത്ത് ചുരുക്കുകയാണ്..,ഇതിലും നന്നായിട്ട് എഴുതാൻ അറിയാഞ്ഞിട്ടല്ല, പേരെഴുതാൻ അറിയാത്തവർ പത്താം ക്ലാസിൽ ഉണ്ടെന്ന കാര്യം സമൂഹം മറന്നു തുടങ്ങിയാലോ എന്ന പേടി., അതിൽ ഞങ്ങളെ കുട്ടികളെയോ അദ്ധ്യാപകരെയോ കുറ്റം പറയരുത്.എട്ടാം ക്ലാസ്സ് വരെ പരീക്ഷ എഴുതാത്തവനെയും ജയിപ്പിക്കുമെന്ന കാര്യം ഇന്നത്തെ ഒന്നാം ക്ലാസ്സുക്കാരനു പോലും അറിയാം..,പിന്നെന്തിനു പഠിക്കണം..?

 അര്‍ഹതപ്പെട്ടത് മാത്രമാണ് ഞങ്ങളും ചോദിക്കുന്നത്.അനര്‍ഹമായ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.

തന്ന മാര്‍ക്ക് തിരിച്ചു വാങ്ങിയാലും കൊടുത്ത ലഡു തിരിച്ചു വാങ്ങില്ലെന്നുറപ്പ് തരുന്നു.

എന്ന്
പത്താംക്ലാസുക്കാരന്‍



  • ഇതൊരു വിമർശന പോസ്റ്റ്‌ അല്ല.സോഷ്യൽ മീഡിയയും പൊതുസമൂഹവും കുട്ടികളുടെ വിജയത്തെ പരിഹസിക്കുമ്പോൾ നോവുന്നത് കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്ക്കും പഠിപ്പിച്ച അദ്ധ്യാപകർക്കുമാണ് എന്ന കാര്യം ശ്രദ്ധയിൽ പെടുത്താൻ വേണ്ടി മാത്രമാണ്.

Saturday, April 11, 2015

ഇനിയൊരിക്കൽ കൂടി..,

           എട്ടും പൊട്ടും തിരിയാത്ത എട്ടാം ക്ലാസ്സുക്കാരനായിട്ടായിരുന്നു ഞാന്‍ എന്‍.എച്ച്.എസ്.എസിന്‍റെ വഴിത്താരയില്‍ ആദ്യമായി നടന്നു തുടങ്ങിയത്.മൂന്ന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ജൂണിന്‍റെ ഈറനണിഞ്ഞ പുലരിയില്‍ ടാറിട്ട ഇടവഴിയിലൂടെ നടക്കുമ്പോള്‍ പ്രതീക്ഷകള്‍ അനേകമായിരുന്നു.

                   ഏഴുവര്‍ഷം പഠിച്ച മാതൃസ്കൂളിന്‍റെ പടിയിറങ്ങി നടക്കുമ്പോള്‍ നഷ്ട്ടമായത് സ്നേഹിച്ചും,ലാളിച്ചും തലോടിയും അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെയായിരുന്നു, ഒപ്പം അന്നോളം സ്വരുകൂട്ടിപ്പോന്ന എന്‍റെ കൂട്ടാളികളെയും. മനസ്സില്‍ വിതുമ്പലുകള്‍ ബാക്കിയായപ്പോള്‍ ലക്ഷ്യം പലതും മറക്കാന്‍ പഠിപ്പിച്ചു.ഏഴുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത അറിവിനേക്കാളധികം ഇനിയുള്ള മൂന്നു വര്‍ഷം കൊണ്ട് നേടിയെടുക്കാനുണ്ടെന്ന കാര്യം പ്രതീക്ഷകളുടെ മറ്റൊരു കവാടം എനിക്കു മുന്നില്‍ തുറന്നു.

                കഥകളിലെന്നപ്പോലെ കുടയെടുക്കാതെ മഴ നനയാന്‍ കൊതിക്കുന്ന ബാല്യത്തിന്‍റെ ചിറകൊതുക്കി നടക്കുമ്പോള്‍ കൈകളിലും മുഖത്തും ഉമ്മ വെച്ച മഴതുള്ളികളാല്‍ മനം കുളിര്‍ത്തിരുന്നു.ചൂരല്‍ വടിയുമായി കാത്തുനില്‍ക്കുന്ന ഒരുപറ്റം അദ്ധ്യാപകരേയും പ്രതീക്ഷിച്ച് സ്കൂള്‍മുറ്റം ചവിട്ടുമ്പോള്‍ മനം പിന്നെയും തുടികൊട്ടി കലിത്തുള്ളി.ഹൃദയമിടിപ്പിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍ ജീവിതത്തില്‍ കേട്ടുമറന്ന ഒരായിരം കെട്ടുകഥകളില്‍ ഒന്നുമാത്രമായി ചൂരല്‍ വടിയും ചോരകണ്ണും ഒതുങ്ങിനിന്നു.

                 അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകമായിരുന്നു എനിക്കവിടെ തുറന്നു കിട്ടിയത്.ഓരോ അദ്ധ്യാപകരും പാഠപുസ്തകങ്ങള്‍ക്കപ്പുറം ഹൃദയബന്ധം കൊണ്ട് ഞങ്ങളെ കൂടുതല്‍ അടുത്തു.ഒരായിരം അപരിചിത മുഖങ്ങള്‍ പുതുകൂട്ടുത്തേടി മുന്നില്‍ വന്നു നിന്നപ്പോള്‍ എന്‍.എച്ച്.എസ്.എസ്. മറ്റൊരു പൂന്തോപ്പായി.ഒരിക്കലും വിട്ടുപ്പോവാന്‍ കഴിയാത്ത ആത്മബന്ധം വളര്‍ന്നപ്പോള്‍  ആ പൂങ്കാവനത്തില്‍ തേനൂറും ശലഭങ്ങള്‍ ചിറകു വിടര്‍ത്തി.പക്ഷെ..,കാലത്തിന്‍റെ കുസൃതികള്‍ക്ക് മറ്റൊരു വിടപറയലിനു വേദിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

ഓര്‍ക്കാന്‍..,ഓര്‍മിക്കാന്‍..,ഓര്‍ത്തിരിക്കാന്‍ നീറുന്ന നെഞ്ചുമായി എന്‍.എച്ച്.എസ്.എസ്സിന്‍റെ മാറില്‍ ഓട്ടോഗ്രാഫ് പകര്‍ത്തിയപ്പോള്‍ അറിയാതെയാണെങ്കിലും ഒരു കുടം കണ്ണീര് കൊണ്ട് ആ പൂന്തോപ്പ്‌ നനഞ്ഞു കുതിര്‍ന്നു.മാര്‍ച്ചിന്‍റെ വിരഹദു:ഖത്തിന് സംഗീതം പകര്‍ന്നു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ "ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു..." എന്ന ഭാവത്തില്‍ എന്‍.എച്ച്.എസ്.എസ്.മൗനിയായി.നാളെയുടെ കൂട്ടുക്കാര്‍ക്ക്‌ വേണ്ടി,നവാഗതരെയും കാത്ത് എന്‍.എച്ച്.എസ്.എസ്.ചിരിതൂകുകയാണ്. ഒരു പക്ഷെ എന്നെപ്പോലെയുള്ള ഒരായിരം കുസൃതിപൂക്കള്‍ അവിടെയുണ്ടായിരുന്നുവെന്നു കാലം പറഞ്ഞേക്കാം..,വെറുമൊരു നേരംപോക്കായി ആ തമാശ കേട്ടു സ്കൂള്‍ മുറ്റം മന്ദഹസിക്കുമോ എന്തോ...?

Sunday, January 11, 2015

പൊരുളറിയാതെ.



ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.

ന്ധ്യയുടെ മാറില്‍
ഇരുളിന്‍ ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍,
സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..?
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്‍കുമ്പോള്‍
സദാചാരം കരിഞ്ഞു മണക്കുന്നു.

പുഴയുടെ അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.
ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ഋതുമതിയാവാത്ത
മുല്ലമൊട്ടിന്‍റെ നാണത്തോടെ.

പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.

നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
നാഗരികതയെ പുല്‍കാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നു.
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം,
ജീവിതത്തിന്‍റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.

പുഴയുടെ ഓളങ്ങളെ പുല്‍കുന്ന
കാറ്റും മൗനിയാണ്.
യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍

മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്‍മീനുകള്‍

ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!

Sunday, December 7, 2014

അപരിചിതന്‍



ദീപാ ശങ്കര്‍, പറഞ്ഞു വരുമ്പോള്‍ ഒരെഴുത്തുക്കാരി, എന്‍റെ സ്വകാര്യ അഹങ്കാരം.അവള്‍ക്കു പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട് .അതൊക്കെയും അവളുടെ തൂലികയിലൂടെ ലോകം അറിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി .ഇതിനകം ഇരുന്നൂറില്‍ പരം കഥകള്‍ അവളുടെ തൂലികയിലൂടെ സാഹിത്യലോകം വായിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.അതിലൊക്കെയും ഒരൊറ്റ കഥാപാത്രമാണ് എന്നതാണ് അവളുടെ കഥകളുടെ ഏറ്റവും പ്രത്യേകത.

അവളെ കുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നത് തന്നെ ആ കഥാപാത്രത്തിലൂടെയാണ് . അല്ലെങ്കിലും തിരശീലക്കു പിന്നിലിരുന്നു കഥകള്‍ മെനയുമ്പോള്‍ കഥാക്കാരിക്കെന്തു  പ്രസക്തി..? വായനക്കാരനുമായി സംവദിക്കുന്നത് അവളുടെ കഥാപാത്രമാണല്ലോ..?

പത്താംക്ലാസിന്‍റെ ആദ്യനാളുകളില്‍ വഴിയരികിലെ ഒരപരിചിത,സ്ഥിരമായി വൈകിയെത്തുന്ന എനിക്കു മുന്നില്‍ വഴിയാത്രക്കാരില്‍ ഒരാളായി അവളെന്നും മുന്നിലുണ്ടാകുമായിരുന്നു. 

പതിവ് യാത്രക്കിടയില്‍ ഒരുനാള്‍ മാനം കറുത്തത് പെട്ടെന്നായിരുന്നു.ആദ്യമഴത്തുള്ളി കൈകളില്‍ പതിച്ചപ്പോള്‍ മഴ നനയാതിരിക്കാന്‍ ഒരു തണല്‍ പരതി.പതിവ് പോലെ അവളൊഴിച്ചു പാത വിജനമായിരുന്നു.
Google images
"മഴ നനയാതിരിക്കാന്‍ ഒരു ഇലക്കീറെങ്കിലും കിട്ടിയിരുന്നെങ്കില്‍ .."

മനസ്സ് മന്ത്രിച്ചപ്പോള്‍ ഒരു കുട നിവര്‍ന്നു,അതിലൊരിടം തനിക്കായി വിധിച്ചപ്പോള്‍ ദീപാശങ്കറിന്‍റെ സൗഹൃദ വിടവ് നികത്തുകയായിരുന്നു. അധികം സംസാരിക്കാത്ത അവള്‍ തന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സില്‍ മെനഞ്ഞ സൗഹൃദസങ്കല്‍പ്പങ്ങള്‍ക്ക്  പുതിയ മാനങ്ങള്‍ തേടുകയായിരുന്നു താന്‍.
ദിവസങ്ങള്‍ കൊഴിഞ്ഞു പോകവേ ഒരുനാള്‍ അവള്‍ സമ്മാനിച്ച ഡയറി താളുകളില്‍ നിന്നു അവളിലെ കഥാക്കാരിയെ കണ്ടെത്തുകയായിരുന്നു. എന്‍റെ നിര്‍ബന്ധത്തില്‍ കൂടുതല്‍ എഴുത്തുകള്‍ പിറന്നു വീണപ്പോള്‍ സമൂഹത്തിലേക്കു കൈപിടിച്ചാനയിക്കാന്‍ തനിക്കൊപ്പം പ്രിയപ്പെട്ടൊരാളുണ്ടെന്ന ആത്മവിശ്വാസമാകണം അവളിലെ കഥാകാരിയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത്.

അവളുടെ കഥകളില്‍ ആ ഒരൊറ്റ കഥാപാത്രം എന്നും ഒരവ്യക്ത മുഖാവരണം അണിഞ്ഞു കൊണ്ടായിരുന്നു തിരശ്ശീലക്ക് മുന്നിലെത്തിയിരുന്നത്.ഒരു പക്ഷെ അവളുടെ ഏറ്റവും അടുത്ത അല്ലെങ്കില്‍ അവളേറ്റവും പ്രിയം വെക്കുന്ന കഥാപാത്രമായി ലോകം അതിനെ വിലയിരുത്തി.ആ   കഥാപാത്രമില്ലാതെ തന്‍റെ കഥകളോ ജീവിതമോ അപൂര്‍ണ്ണമെന്നു ഒരിക്കല്‍ അവള്‍ പറഞ്ഞപ്പോള്‍ താന്‍ തിരഞ്ഞു തുടങ്ങുകയായിരുന്നു,ആ അവ്യക്ത നായകനെ.
ആയിരം വട്ടം കഥകളുടെ നിഗൂഢതയിലേക്ക് ചൂഴ്ന്നു നോക്കിയിട്ടും പിടിതരാതെ ആ കഥാപാത്രം വഴുതി മാറിയപ്പോള്‍ അവളുടെ പുതിയ കാമുകനെ തേടി എന്നിലെ സംശയങ്ങള്‍ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.ഒടുവില്‍ മനസ്സില്‍ താന്‍ മെനെഞ്ഞെടുത്ത ആ കാമുകന്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അവളെന്ന കഥാപാത്രം വെറുക്കപ്പെട്ടവളായി തുടങ്ങി.അവള്‍ ശരിയല്ലെന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ പൂവിട്ടു പൂജിച്ച അവളെന്ന ദേവത ഒന്നിനും കൊള്ളാത്തവളായി പരിണമിച്ചു.
അങ്ങനെയാണ് അവളില്‍  നിന്നും വിദൂരതയിലേക്ക് ചേക്കേറാന്‍ മനസ്സൊരുക്കം കൂട്ടിയത്.അവളുടെ അവ്യക്ത ജാരനെ മനസ്സാല്‍ ശപിച്ചു കൊണ്ട് അവളില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല അവളുടെ നിത്യകഥാപാത്രമായ,അവളുടെ ജാരന്‍ അകലങ്ങളിലേക്ക് മറയുകയാണെന്ന്.

Monday, November 3, 2014

എരിയുന്ന നാളങ്ങള്‍

"ഡാ അജുട്ടാ...ചാക്കോ സാര്‍ നിന്നെ അന്വേഷിക്കുന്നുണ്ട്.."

"ചാക്കോ സാറോ..?"

തെല്ലൊരു ആശങ്കയോടു കൂടിയാണ് അര്‍ജുന്‍ ഓഫീസിലേക്ക് നടന്നത്.വാര്‍ന്നൊതുക്കിയ മുടിയിഴകളെ തലോടികൊണ്ട് നടത്തത്തിന്‍റെ വേഗത കുറച്ചു.

"ഇല്ല...ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല, ക്ലാസ്സില്‍ ഒന്നാംസ്ഥാനം ഉണ്ട്, ഈ പത്താംക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി...,ചാക്കോ സാറിനും വല്യ ഇഷ്ട്ടമാണ് തന്നെ...,അര്‍ജുന്‍ എന്ന പേര് അജുട്ടാ-ന്നാക്കി ലാളിച്ചതും ചാക്കോ സാര്‍ തന്നെ.., ഇഷ്ട്ടം കൂടുമ്പോള്‍ കൂട്ടുക്കാരും അജുട്ടാ-ന്നു നീട്ടി വിളിക്കും..,പിന്നെ ആകെയുള്ളൊരു പ്രശ്നം എന്താന്നു വെച്ചാല്‍...?"

കാടുകയറിയ ചിന്തകള്‍ മുഴുവിപ്പിക്കുന്നതിനു മുമ്പേ ഓഫീസിന്‍റെ വാതില്‍ക്കല്‍ എത്തിയിരുന്നു.മാഷിന്‍റെ മുമ്പിലുള്ള അധികസ്വാതന്ത്ര്യം നാലായി മടക്കി കെട്ടി ഭവ്യതയോടെ ആദരസൂചകമായി തല താഴ്ത്തി മാഷി-ന്‍റെ ഇരിപ്പിടത്തിനു ഓരം ചേര്‍ന്നു നിന്നു.എഴുതി തീരാത്ത പുസ്തകകൂട്ടങ്ങളില്‍ നിന്നും കണ്ണെടുത്ത് അര്‍ജുനനു നേരെ പുഞ്ചിരി തൂകി.

"ഡാ...അജുട്ടാ..നിന്‍റെ സ്കോളെര്‍ഷിപ്പിന്‍റെ ഫോം ഒന്ന് പുതുക്കണം...,എട്ടാംക്ലാസില്‍ നിന്നും കിട്ടിയത് പോലെയല്ല..,കുറച്ചു നല്ല തുകയുണ്ടാവും..,"

അതുവരെയുണ്ടായിരുന്ന ആശങ്കകള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി എല്ലാം തലയാട്ടി സമ്മതിച്ചു അര്‍ജുന്‍ നിന്നു കൊടുത്തു.എട്ടാംക്ലാസില്‍ നിന്നായിരുന്നു സ്കോളര്‍ഷിപ്പിന്‍റെ തുടക്കം.പാഠപുസ്തകങ്ങള്‍ക്കൊപ്പം നല്ലൊരു തുക മിച്ചം വന്നപ്പോള്‍ സ്കൂളിന്‍റെ അരികിലുള്ള ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു.അമ്മയും അച്ഛനും ഇല്ല എന്നതൊഴിച്ചാല്‍ അധികസ്വാതന്ത്ര്യം ആയിരുന്നു ഹോസ്റ്റലില്‍.മൂന്നു നേരം ഭക്ഷണം കൂടാതെ ഇടവേളകളില്‍ ലഘുഭക്ഷണം,ടിവി,ലൈബ്രറി,എല്ലാം കൊണ്ടും സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.പഠനത്തില്‍ നല്ല മികവോടെ മുന്നോട്ടു പോയത് കൊണ്ട് സ്വാതന്ത്ര്യങ്ങളില്‍ ആരും കൈകടത്തിയില്ല.ഇപ്പോള്‍ പത്താംക്ലാസ് നല്ല നിലയില്‍ മുന്നോട്ടു നീങ്ങുന്നു.

ഓഫീസിന്‍റെ പുറത്തിറങ്ങുമ്പോഴേക്കും ആദ്യബെല്ല് മുഴങ്ങിയിരുന്നു.കൂട്ടം തെറ്റിയോടുന്ന ആട്ടിന്‍‌കുട്ടികളെ പോലെ ക്ലാസ്റൂമിലേക്ക്‌ വെച്ച് പിടിക്കുമ്പോള്‍ അര്‍ജുന്‍റെ ചിന്തകള്‍ക്കൊപ്പം കണ്ണുകളും ആരെയോ തിരയുന്നുണ്ടായിരുന്നു.കൗമാരത്തിന്‍റെ ഏതോ കുസൃതി ആ കണ്ണുകളില്‍ നിഴലിച്ചു കിടക്കുന്നുണ്ട്.ഒപ്പം ഭയത്തിന്‍റെ ചെറിയൊരു കൊള്ളിയാന്‍ ഇടയ്ക്കിടെ മിന്നിമറിയുന്നുണ്ട്.ക്ലാസ് തുടങ്ങാന്‍ ഒരു മിനിറ്റ് നേരം മുമ്പ് ആതിരയും ക്ലാസ്സില്‍ സ്ഥാനം പിടിച്ചു.അര്‍ജുന്‍റെ കണ്ണുകളിലെ തിരച്ചിലുകള്‍ക്ക് അറുതിഎന്നോണം ആ കണ്ണുകള്‍ ആതിരയില്‍ നിശ്ചലമായി.
കഴിഞ്ഞ ദിവസം കൊടുത്ത കത്തിന്‍റെ മറുപടി പ്രതീക്ഷിച്ചിരിക്കുന്ന അര്‍ജുനനു അപ്രതീക്ഷിതമായി ഒരിക്കല്‍ കൂടി ചാക്കോ സാര്‍ ഓഫീസിലേക്ക് വിളിച്ചു.ചാക്കോ സാറിന്‍റെ മുഖത്ത് പതിവ് ചിരി മാഞ്ഞിരിക്കുന്നു,മേഘാവൃതമായ മാനംപോലെ ആ മുഖത്ത് ഒരു ഗൌരവ്വം നിഴലിച്ചു കാണാം.ചാക്കോ സാര്‍-ന്‍റെ കയ്യിലുള്ള കടലാസ് തുണ്ട് അര്‍ജുന്നു നേരെ തിരിഞ്ഞപ്പോള്‍ താന്‍ ഒന്നുമല്ലാതാവുന്നത്പ്പോലെ അര്‍ജുന്നു തോന്നി.ആതിര തന്നെ കുടുക്കിയിരിക്കുന്നു.താന്‍ അവള്‍ക്കായി നല്‍കിയ ഹൃദയത്തിന്‍റെ തുണ്ട് അവള്‍ മാഷിനെ ഏല്‍പ്പിച്ചിരിക്കുന്നു.അവളുടെ മറുപടി മാഷില്‍ നിന്നും കിട്ടിയപ്പോള്‍ മനസ്സില്‍ പകയുടെ കനലുകള്‍ മെല്ലെ തലപ്പൊക്കി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു,ചാക്കോ സാറിനു മുമ്പില്‍ ഏത്തമിട്ടു കുറ്റസമ്മതവും കഴിഞ്ഞിറങ്ങുമ്പോള്‍ തന്‍റെ ആദ്യ പ്രണയം കുഴിച്ചു മൂടി വിഷാദത്തിന്‍റെ പുതിയ മേലങ്കിയണിഞ്ഞു അര്‍ജുന്‍ നടന്നു.


അന്ന് പക്ഷെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായപ്പോള്‍ അന്നാദ്യമായി ഉച്ചക്ക് ശേഷം ലീവെടുത്തു.വിരസമായ പകലിന്‍റെ ദൈര്‍ഘ്യം കുറക്കാന്‍ പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടക്കുന്ന ബെഞ്ചില്‍ കുത്തിയിരുന്നു.


"വേണ്ടായിരുന്നു...,ഒന്നും വേണ്ടായിരുന്നു..,അവളോട്‌ താനത് പറയരുതായിരുന്നു..,അല്ലെങ്കില്‍ അവള്‍ക്കത് തന്നോട് തന്നെ പറയാമായിരുന്നില്ലേ...?എന്തിനാ മാഷിനോട് പറഞ്ഞു തന്നെ കുറ്റവാളിയാക്കിയത്...?


തികട്ടി വന്ന നൊമ്പരം കടിച്ചിറക്കി വിദൂരതയിലേക്ക് കണ്ണുനട്ടു.എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ തന്‍റെ തൊട്ടടുത്തിരിക്കുന്നയാളിലേക്ക് ശ്രദ്ധപതിപ്പിച്ചു.
അയാള്‍ പക്ഷെ അര്‍ജുനനെക്കാള്‍ വിഷാദമൂകനായിരുന്നു.ജടപിടിച്ച മുടിയിഴകള്‍,ഭയം ജ്വലിപ്പിക്കുന്ന കണ്ണുകള്‍,കയ്യില്‍ ചെറിയൊരു കുപ്പിയും സിറിഞ്ചും.കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു,പിന്നെ കണ്ണുകള്‍ അടച്ചു പിടിച്ചു കൈകളില്‍ മുഴുത്തു നില്‍ക്കുന്ന ഞരമ്പിലേക്ക് സിറിഞ്ച് കുത്തികയറ്റി.ദ്രാവകം പൂര്‍ണ്ണമായും ശരീരത്തിലേക്ക് കയറിതുടങ്ങിയപ്പോള്‍ ആ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.അതുവരെയുണ്ടായിരുന്ന ദു:ഖങ്ങള്‍ അലിഞ്ഞില്ലാതാവുന്നത് അര്‍ജുന്‍ കൗതുകം വിട്ടു മാറാതെ നോക്കിയിരുന്നു.അര്‍ജുന്‍റെ കൗതുകം കണ്ടിട്ടെന്നപ്പോലെ അയാള്‍ സിറിഞ്ച് അര്‍ജുന്‍-ന്‍റെ നേര്‍ക്ക്‌ നീട്ടി

"വേണോ..?"

"വേണ്ടാ..? എന്തായിത്...?എന്തിനായിത്...?"

ആകാംഷ വിട്ടുമാറാതെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു.

"ഇതോ...?ഇത് ആംപ്യുള്‍...ഇത് ശരീരത്തിലേക്ക് കുത്തി കയറ്റിയാല്‍ നല്ല രസമാണ്...,പിന്നെ നമ്മള്‍ ഈ ലോകത്തൊന്നും ആയിരിക്കില്ല.നമ്മുടെ എല്ലാ ദു:ഖങ്ങളും അലിഞ്ഞില്ലാതാവും..."

അയാളുടെ വാക്ക് ചാതുര്യത്തില്‍ അര്‍ജുന്‍ ഒരു നിമിഷം കൈ നീട്ടി

"എനിക്കും കൂടി...."

അര്‍ജുന്‍-ന്‍റെ ഇളംകയ്യിലെ ഞരമ്പുകള്‍ ഇറുകിപ്പിടിച്ചു അയാള്‍ കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു.

"മോന്‍ കണ്ണടച്ചോ...ട്ടോ.."

പിഞ്ചുശരീരത്തിലേക്ക് ലഹരിമരുന്നിന്‍റെ ആദ്യതുള്ളി കയറി തുടങ്ങിയപ്പോള്‍ അവന്‍ ഒന്ന് പുളഞ്ഞു.പിന്നെ കൈകാലുകള്‍ കുടഞ്ഞു,തെന്നിമാറാന്‍ ശ്രമിക്കുമ്പോഴേക്കും സിറിഞ്ചിലെ അവസാനതുള്ളിയും ആ ശരീരത്തിലെ ഓരോ ഭാഗത്തേക്കും ഒഴുകികഴിഞ്ഞിരുന്നു.കണ്ണുകളില്‍ ഒരു നീര്‍നാമ്പു പൊടിഞ്ഞു.പെട്ടെന്ന് ശരീരത്തിന്‍റെ ആദ്യ പ്രതികരണം എന്ന നിലക്ക് ചര്‍ദ്ദിച്ചു തുടങ്ങി,കയ്യില്‍ കരുതിയിരുന്ന ഗുളിക അയാള്‍ അവനിക്കു നീട്ടി.ഗുളിക കഴിച്ചപ്പോഴേക്കും ചര്‍ദ്ദി നിന്നു.അപ്പോഴും ശരീരത്തിന്‍റെ ഏതൊക്കെയോ ഭാഗങ്ങളില്‍ ഒരു തരം അസ്വസ്ത പടരുന്നുണ്ടായിരുന്നു.അത് പക്ഷെ ഒരു സുഖമുള്ള ലഹരിയായി ശരീരത്തില്‍ പടര്‍ന്നു.അത് വരെയുണ്ടായിരുന്ന സങ്കടങ്ങള്‍ ഒരു നെടുവീര്‍പ്പായി കുറ്റിയറ്റു വീണപ്പോള്‍ മനസ്സില്‍ പുതിയ ചിന്തകള്‍ മൊട്ടിട്ടു തുടങ്ങിയിരുന്നു.ഏതോ ഉറച്ച തീരുമാനത്തില്‍ നിന്നെന്നപോലെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു...,


"ചേട്ടാ...നാളെയും ഇവിടെണ്ടാവുമോ...?


ഈ ചോദ്യം താന്‍ എത്ര കേട്ടിരിക്കുന്നു എന്നര്‍ത്ഥത്തില്‍ അയാളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അയാള്‍ സിറിഞ്ചും,കുപ്പിയും ബാഗിലാക്കി മെല്ലെ നടന്നു.നടത്തത്തില്‍ പക്ഷെ കാലുകള്‍ ഭൂമി തൊടുന്നില്ലെന്നു അര്‍ജുന്‍ മരുന്നിന്‍റെ ഉന്മാദം വിട്ടു മാറാതെ അവ്യക്തമായി കണ്ടു.


പാര്‍ക്കില്‍ പതിവ് സന്ദര്‍ശകനായി മാറിയതോട് കൂടെ അര്‍ജുന്‍ അയാളുമായി പുതിയൊരു ചങ്ങാത്തം തുടങ്ങിയിരുന്നു.താന്‍ ഒരു പത്താംക്ലാസ്ക്കാരന്‍ ആണെന്ന ബോധം പാടെ മാഞ്ഞു തുടങ്ങിയപ്പോള്‍ സിറിഞ്ച് സ്വയം കുത്തിവെക്കാംഎന്നായി.ആദ്യമാദ്യം സൗജന്യമായി കിട്ടിയ ആംപ്യുള്‍ ഇപ്പോള്‍ അയാളും വിലപേശാന്‍ തുടങ്ങി.അഞ്ചും,പത്തും,പതിനഞ്ചും,കഴിഞ്ഞ് നൂറുരൂപ വരെ ചോദിച്ചു തുടങ്ങിയപ്പോള്‍ പഠനത്തിന്‍റെയും ബുക്കിന്‍റെയും പേരില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡറുകളായി വന്നു കൊണ്ടിരുന്നു.


അര്‍ജുന്‍ പത്താംക്ലാസ് പാസായിരിക്കുന്നു.പ്രതീക്ഷിച്ച മാര്‍ക്ക്‌ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് പ്ലസ്‌-വണ്ണിനു ദൂരെയൊരു കോളേജില്‍ ചേരേണ്ടി വന്നു.പഠനത്തില്‍ മകന്‍റെ താല്‍പര്യം കുറഞ്ഞതിന്‍റെ കാര്യമറിയാന്‍ ഇടക്കിടെ അച്ഛന്‍ വന്നിരുന്നു.


"എല്ലാം ശരിയാകും..,എന്തോ ചെറുതായിട്ട് അവന്‍ ഉഴപ്പുന്നുണ്ട്...പ്രായത്തിന്‍റെ ചില അസ്വസ്തതകള്‍..,കാര്യമാക്കാന്‍ ഒന്നുമില്ല.."


മാഷിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് തെന്നിമാറിയതറിയാതെ വരാനിരിക്കുന്ന നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ അര്‍ജുനനില്‍ കണ്ണും നട്ടു ഇരുവരും മൗനിയായി.


ആയിടക്കാണ് പഠനയാത്ര-യുടെ കാര്യം പറഞ്ഞു അര്‍ജുന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.അവിടെ പക്ഷെ അര്‍ജുനനെ കാത്തിരുന്നത് ഏറ്റവും വിലകുറവിന്‍റെ ആംപ്യുള്‍,മയക്കുമരുന്നുകളുമായിരുന്നു.അതോടെ ഉപഭോക്താവ് എന്നിടത്തു നിന്നും വില്‍പനക്കാരനായി രൂപാന്തരപ്പെട്ടത്.അതോടെ  തൊട്ടടുത്ത സ്കൂളുകളിലും കോളേജ്കളിലും ആയിരം അര്‍ജുനന്മാര്‍ തലപ്പൊക്കി കഴിഞ്ഞിരുന്നു.


പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടന്നിരുന്ന ബെഞ്ചില്‍ ജടപിടിച്ച മുടിയിഴകളെ തലോടി കിളിര്‍ത്തുവരുന്ന പൊടിമീശ കൂര്‍പ്പിച്ചു പുതിയ ഇരകളെ കാത്തു ഒരു പുതുമുഖം ഇരിക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ്‌ അന്ന് പോലീസ് പാഞ്ഞെത്തിയത്.അപ്പോഴേക്കും അര്‍ജുന്‍ മറ്റനേകം പേരിലേക്ക് മരുന്ന് പകര്‍ന്നു കഴിഞ്ഞിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞുകയറിയ അര്‍ജുന്‍ വല്ലാത്തൊരാവേശത്തോടെ കയ്യില്‍ കരുതിയ കുഞ്ഞുകുപ്പിയില്‍ നിന്നും മരുന്നെടുത്ത് സിറിഞ്ചിലേക്ക് പകര്‍ന്നു.കിളിര്‍ത്തുവരുന്ന താടിരോമങ്ങളെ തലോടി ഭ്രാന്തമായ ചലനങ്ങളോടെ കൈഞരമ്പിലേക്ക് സൂചിമുന മെല്ലെകയറ്റി.ഞരമ്പിലൂടെ അരിച്ചിറങ്ങുന്ന ലഹരിയുടെ കനലുകള്‍ ആയുസ്സിന്‍റെ പകുതിയും പകുത്തു കഴിഞ്ഞിരുന്നു.അവശേഷിക്കുന്ന ദിനങ്ങള്‍ ജയിലറയുടെ താളുകളില്‍ പതിഞ്ഞപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പിതാവിന്‍റെ കഴുത്തില്‍ ഒരു മുഴം കയര്‍ അടയാളമിട്ടു കഴിഞ്ഞിരുന്നു.

Sunday, October 26, 2014

മരുഭൂകനവ്‌


ജാലകവാതിലുകള്‍ക്കപ്പുറം
മരുഭൂവ് കാണാമെനിക്കു
നീലാകാശവും.
ഈത്തപ്പന ചോടോളം
കനലായി നിന്ന വേനലും
മൗനിയാണ്
വരാനിരിക്കുന്ന
മഴമേഘങ്ങളെയും
പ്രതീക്ഷിച്ചു.

വിണ്ടുകീറിയ
വേനലിന്‍  നൊമ്പരം
പ്രവാസിയെന്നു മൊഴിയുന്നു.

മൗനനൊമ്പരങ്ങളുടെ
താഴ്വരയില്‍
കനലെരിയാന്‍ നേരം
പ്രവാസി പൊഴിച്ച
തോരാമഴയോളം
ഒരു ഇടവപ്പാതിയും
കരയാറില്ല.
വിതുമ്പിയാലൊട്ടും
കാണാനാളുമില്ല.
കാര്യം അവനൊരു
പ്രവാസിയാണ്.

വേനലിന്‍ കനവില്‍
ഋതുമന്ദഹാസം പൊഴിച്ച്
മഴവില്‍ ഞാണിലൊരു
മിന്നല്‍ കോര്‍ത്തു വെച്ച്
ഉന്നം പിടിക്കുന്നുണ്ടൊരു
മഴമേഘം
ദാഹം പൂണ്ട
മരുഭൂമി നാവ് നീട്ടി
മരുപച്ചക്ക് മേല്‍
മഴമേഘം കനിഞ്ഞു
ഒരു തുള്ളി,ഇരുതുള്ളി
ഒടുവില്‍ അതും നിലച്ചു

Tuesday, October 14, 2014

നല്ലൊരു ഭാവിയുണ്ട് ട്ടോ..!


ഡിസംബര്‍  മാസത്തിലെ അവസാന പരീക്ഷയുടെ തലേ ദിവസം ഞാന്‍  ആ ഡയറിയുടെ കഴിഞ്ഞ താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു.
ജീവിത വഴിയില്‍ കണ്ട മുഖങ്ങള്‍ക്കു അക്ഷരചാര്‍ത്തു നല്‍കി മിഴിവേകിയപ്പോള്‍  കണ്ണീരിന്‍റെ മുഖാവരണമണിഞ്ഞു ഒരുപാട് പേര്‍ എന്നിലേക്ക്‌ ഉറ്റുനോക്കുന്നു,അവരോടൊക്കെയും പറയേണ്ടിയിരുന്ന ഒരുപാട് ഉത്തരങ്ങള്‍ വാക്കുകള്‍ മുറിഞ്ഞും,അക്ഷരങ്ങളടര്‍ന്നും എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നപ്പോള്‍ എന്‍റെ കണ്ണിലെ അവസാന തുള്ളിയും അടര്‍ന്നു കഴിഞ്ഞിരുന്നു.എഴുത്തിന്‍റെ വഴികളില്‍ പിച്ചവെക്കാന്‍ ആഗ്രഹിച്ച മനസ്സിനെ മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ ഒരല്‍പ്പം വിഷമം അലട്ടാതിരുന്നില്ല.


അനുഭവങ്ങളാണ് അക്ഷരങ്ങളാക്കേണ്ടതെന്നു ഗുരു പറഞ്ഞത് മുതല്‍ ഓരോ അനുഭവങ്ങളെയും കോര്‍ത്തു വെച്ച് പത്ര ഓഫീസിലേക്കും,വാരാന്ത്യങ്ങളിലേക്കും,തൊടുത്തു വിട്ടിട്ടും മറുപടി കിട്ടാതെ ഒടുവില്‍ ചവറ്റു കൊട്ടയില്‍ കിടന്നു ദീര്‍ഘ നിശ്വാസം വലിക്കുന്നുണ്ടാകും എന്നാശ്വസിച്ചു ഓരോ രചനകളും അന്ത്യശ്വാസം വലിച്ചു.


മറ്റാരും കാണാതെ ഞാന്‍ സൂക്ഷിച്ച ഒരുപാട് രഹസ്യങ്ങള്‍ ഇതിനോടകം തന്നെ ഡയറിയില്‍ അക്ഷര രൂപം പൂണ്ടിരുന്നു.ഒരല്‍പ്പം ആശ്വാസത്തിനായി ഞാന്‍ കുറിച്ചിട്ട ഒരുപാട് കഥകളും,അതിലേറെ അനുഭവങ്ങളും,നീലമഷി കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.അതിലെ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അച്ചടിമഷിപുരളാന്‍ ഭാഗ്യമുണ്ടാവില്ലെന്നു മനസ്സ് പറഞ്ഞു തുടങ്ങിയപ്പോള്‍   മാറ്റങ്ങള്‍ ആവശ്യമെന്ന് തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും പുറംലോകം കാണാനാവാത്ത അക്ഷരങ്ങളെ നമിച്ചിരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ട് തന്നെയാണ് എരിയുന്ന തീ കൂനയിലേക്ക് ഡയറി നിക്ഷേപിച്ചത്.

പിറ്റേന്ന് പുലര്‍ക്കാലത്തില്‍ വന്ന ഫോണ്‍ കോള്‍ എന്നെ വീണ്ടും പഴമയിലേക്കും അക്ഷരങ്ങളിലേക്കും മാടി വിളിച്ചു..


"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ..,  നല്ലൊരു ഭാവിണ്ട് ട്ടോ..."

മറു തലക്കല്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ ഞാന്‍ തീകൂനയിലേക്ക് ഓടി..,ഒരുപിടി ചാരമാല്ലാതെ മറ്റൊന്നുമവിടെ അവശേഷിച്ചിരുന്നില്ല...,

Sunday, August 3, 2014

നെല്‍ച്ചെടി


ട്ടുച്ച നേരം,സ്കൂള്‍മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലേക്ക് ഒരു ക്ലാസ്സിലെ കുട്ടികള്‍ കൂട്ടമായി ഓടുന്നതു കണ്ടാണ്‌ പ്രധാനാദ്ധ്യാപകന്‍ ഓഫീസിനു പുറത്തേക്കു വന്നത്.വെയിലിന്‍റെ കാഠിന്യം പോലും വകവെക്കാതെയാണ് കുട്ടികളെല്ലാം ഓടുന്നത്,കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.പ്രധാനാദ്ധ്യാപകനും അവര്‍ക്കുപിന്നലെയോടി.

"ദൈവമേ കുട്ടികള്‍ക്ക് വല്ലതും സംഭവിച്ചോ..? 
നാളെ പി ടി എ മീറ്റിംഗ് കൂടിയാണല്ലോ..."

അദ്ദേഹത്തിന്‍റെ മനസ്സ് ആകുലപ്പെട്ടു.നട്ടുച്ചയില്‍ കുത്തനെ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രധാനാദ്ധ്യാപകന്‍റെ കഷണ്ടിത്തലയില്‍ വീണു ചിതറി.ഗ്രൗണ്ടിന്‍റെ മൂലയിലേക്ക് ഇനിയും ദൂരമൊരുപാടുണ്ടെന്നു കണ്ടപ്പോള്‍ അദ്ധ്യാപകന്‍ ഒരുനിമിഷം നിന്നു കിതച്ചു,അദ്ദേഹം ചുറ്റുമൊന്നു കണ്ണോടിച്ചു.

"തണലേകാന്‍ ഒരൊറ്റ മരമെങ്കിലുമുണ്ടായിരുന്നെങ്കില്‍ !"

നടന്നും കിതച്ചും പ്രധാനാദ്ധ്യാപകന്‍ എത്തിച്ചേര്‍ന്നപ്പോള്‍ വട്ടം കൂടി നിന്നിരുന്ന കുട്ടികള്‍ വഴിയൊഴിഞ്ഞു കൊടുത്തു.അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു 

"എന്താ പറ്റിയത്,എന്തിനാ എല്ലാവരും ഓടിയേ...?"

ഹെഡ് മാഷേ കണ്ടപ്പോള്‍ ഭയപ്പെടുന്നതിനു പകരം കുട്ടികളുടെ ആവേശം വര്‍ദ്ധിക്കുകയാണ് ചെയ്തത്.എല്ലാവരുടെയും ചുണ്ടുകള്‍ എന്തൊക്കെയോ പറയാന്‍ തുടിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തന്നെ മിണ്ടിയില്ല,ക്ലാസ്സ്‌ ലീഡര്‍ ആണത് പറഞ്ഞത്,

"കഴിഞ്ഞ ദിവസം റെഡ് ഡാറ്റ യില്‍ ഉണ്ടെന്നു പറഞ്ഞ ചെടി ദാ മുളച്ചു വരുന്നു..,ഒരു നെല്‍ച്ചെടി !"

അദ്ധ്യാപകന്‍ തൊട്ടടുത്തുണ്ടായിരുന്ന പൂഴിമണല്‍ക്കൂനയിലേക്ക് തളര്‍ന്നിരുന്നു.അദ്ദേഹത്തിന്‍റെ മുഖത്ത് ആശ്വാസവും,ദേഷ്യവും,കുറ്റബോധവും,വാല്‍സല്യവുമെല്ലാം മിന്നി മറഞ്ഞു. അപ്പോഴും സൂര്യന്‍ മാഷിന്‍റെ കഷണ്ടിത്തല നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.

ശിഹാബുദ്ദീന്‍.കെ

Wednesday, July 2, 2014

ഡയറികുറിപ്പ്...



"കിഴക്കുദിച്ച് ആകാശത്തിന്റെ ഉച്ചിയിലേക്ക് കയറിത്തുടങ്ങുന്ന പ്രഭാതസൂര്യനെ നോക്കിക്കൊണ്ട്‌ രാവിലത്തെ യോഗ ക്ലാസ്സില് പങ്കെടുക്കുമ്പോള് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.

യോഗ കഴിഞ്ഞൊന്നു നടുനിവര്ക്കുമ്പോഴേക­്കും ഇംഗ്ലീഷ് ട്യൂഷനെടുക്കുന്ന അസീസ്‌ മാഷ്‌ ഹാജരായിട്ടുണ്ടാകും.

അത് കഴിഞ്ഞാൽ നേരെ കമ്പ്യൂട്ടർ ഇന്സ്റ്റിറ്റ്യൂട്ടി­ലേക്ക്,മണിക്കൂറുകൾ നീണ്ട ക്ലാസ് കഴിയുമ്പോഴേക്കും ആകാശത്തിലെ നീലനിറച്ചാര്ത്തുകള്­ നിറം മാറി ചുവന്നുതുടങ്ങിയിട്ടു­ണ്ടാകും.

അതിന്റെ ക്ഷീണമടങ്ങും മുന്പായിരിക്കും കണക്കു മാഷെത്തുന്നത്.

രാത്രി എട്ടര മണിക്ക് സ്പോക്കന് ഇംഗ്ലിഷ് സ്പെഷ്യല് കോച്ചിംഗിന് ശ്രീകുമാര് സാറെത്തും, അദ്ദേഹത്തിനും അത് രാത്രീലെ അവസാന ക്ലാസ്സാണത്രേ... !



പപ്പയുടെയും മമ്മിയുടെയും പുഞ്ചിരിക്കുന്ന മുഖം കാണാമെന്നുള്ള സന്തോഷത്തില് ഇതിനൊക്കെ മടികൂടാതെ നിന്നുകൊടുക്കും..."



പേന താഴെ വച്ചപ്പോഴാണ് നിതിന് ഓര്ത്തത്, തലക്കെട്ട് എഴുതിയില്ലെന്ന്.
കൂടുതലൊന്നും ചിന്തിക്കാനില്ലാതെ നീലമഷിയില് കട്ടിയുള്ള അക്ഷരങ്ങളില് അവനെഴുതി -



എന്റെ അവധിക്കാലം !

--------------------­----------------

Tuesday, June 10, 2014

ഒരു ഫേസ്ബുക്ക് പ്രണയം



റെ മടിച്ചാണ് ഫേസ്ബുക്കില്‍ കണ്ട നിറം മങ്ങിയ ആ പ്രൊഫൈലിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തത്.
പണ്ടെങ്ങോ മനസ്സിലൊരുപാട് താലോലിച്ചിരുന്ന ആ പേരിനോടുള്ള പ്രിയം കൊണ്ടു മാത്രമായിരുന്നു ഒരു ക്ലിക്കിനപ്പുറം വിരലുകള്‍ ചലിച്ചതും.
ഒറ്റ നോട്ടത്തില്‍ നിര്‍ജ്ജീവമെന്നു തോന്നിയിരുന്ന ആ പ്രൊഫൈലില്‍ നിന്നും ഒരു മറുപടി അപ്രതീക്ഷിതമായിരുന്നു.
അതിനേക്കാള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അറ്റാച്ച്മെന്റായി കോളേജ് ഡേയിലെ ആ ഗ്രൂപ്പ് ഫോട്ടോയും.. !


കനവിലന്നുമിന്നും പറയാന്‍ ബാക്കി വെച്ചതെന്തോക്കെയോ പറഞ്ഞുതീര്‍ക്കുവാനുള്ള വെമ്പലായിരുന്നു ഇന്‍ബോക്സില്‍ ഒരു "ഹായ്" ലൂടെ തുടക്കം കുറിക്കുമ്പോള്‍ മനസ്സില്‍.

യാമങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ പരസ്പരം തൊടുത്ത വാക്കുകള്‍ അങ്ങിങ്ങായ്‌ ചിതറി വീണപ്പോള്‍, മനസ്സില്‍ പഴയ പകയുടെ കനലാട്ടം ഒരവശിഷ്ടമായിപ്പോലും അവശേഷിക്കുന്നില്ലെന്നവനെയവള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

 പെണ്‍കൌശലം പകയില്ലെന്നവനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അവനറിഞ്ഞിരുന്നില്ല, പണ്ടെങ്ങോ പകുത്തുനല്‍കിയ ഹൃദയത്തിന്‍റെ ശേഷിപ്പും ഹരിച്ചു ഗുണിച്ചവള്‍ ഹനിച്ചെടുക്കുമ്പോള്‍ ഒരു ബ്ലോക്കിനപ്പുറം താനെന്ന ശിഷ്ട്ടം പോലും അവശേഷിക്കുകയില്ലെന്ന്...!